പത്തനംതിട്ട : പന്തളത്ത് ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം പ്രണയം നടിച്ച് യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവതിയെയും,ഭർത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര സ്വദേശിനിയായ പാർവതി (31) ഭർത്താവ് സുനിൽ ലാൽ (43) എന്നിവരാണ് അറസ്റ്റിലായത്. കുളനട സ്വദേശിയായ യുവാവ് നൽകിയ പ്രതിയെ തുടർന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.
രണ്ട് വർഷം മുൻപാണ് കുളനട സ്വദേശിയായ യുവാവിനെ പാർവതി ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുന്നത്. വിവാഹിതയായ പാർവ്വതി ഇക്കാര്യം മറച്ച് കൊണ്ടാണ് യുവാവുമായി സൗഹൃദം സ്ഥാപിച്ചത്. താൻ സ്‌കൂൾ അധ്യാപികയാണെന്നും സ്വകാര്യ സ്‌കൂളിൽ ജോലി ചെയ്യുകയുമാണെന്നും, സുനിലാലിന്റെ വീട്ടിൽ പേയിങ് ഗാസ്റ്റായി താമസിക്കുകയാണെന്നുമാണ് പാർവതി യുവാവിനോട് പറഞ്ഞിരുന്നത്. കൂടാതെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടെന്നും പാർവതി നുണ പറഞ്ഞു.
പാർവതിയുടെ ഭർത്താവ് സുനിൽ കുമാറിന്റെ അറിവോടെ തന്നെയായിരുന്നു യുവാവുമായി പാർവതി ചാറ്റ് ചെയ്തിരുന്നത്. യുവാവിനെ വശീകരിക്കാനായി പാർവതിയുടെ പലതരത്തിലുള്ള ചിത്രങ്ങൾ അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. ഇതിനിടെ യുവാവിനോട് പ്രണയാഭ്യർത്ഥന നടത്തുകയും യുവാവ് ആ കെണിയിൽ വീഴുകയുമായിരുന്നു. തുടർന്ന് വസ്തു സംബന്ധമായ ആവശ്യങ്ങൾക്കായി പണം ആവിശ്യപെടുകയും യുവാവ് നൽകുകയും ചെയ്തു. വിവാഹം കഴിക്കാം എന്ന ഉറപ്പിൽ പാർവതി നിരവധി തവണ യുവാവിൽ നിന്ന് പതിനൊന്ന് ലക്ഷത്തോളം രൂപ കൈക്കലാക്കുകയായിരുന്നു.
പണം വാങ്ങിയ ശേഷം വിവാഹ കാര്യം സംസാരിച്ചപ്പോൾ പാർവതി ഓരോരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതിൽ സംശയം തോന്നിയ യുവാവ് പുത്തൂരിലെ യുവതിയുടെ വീട്ടിലെത്തിയപ്പോഴാണ് സുനിൽകുമാർ ഭർത്താവാണെന്നും പാർവതിക്ക് ഒരു കുഞ്ഞുള്ള കാര്യമൊക്കെ അറിയുന്നത്. തുടർന്നാണ് യുവാവ് പോലീസിൽ പരാതി നൽകിയത്.