കോടഞ്ചേരി : മകൾ മിശ്രവിവാഹിതയായ സംഭവം കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ജോയ്‌സ്‌നയുടെ പിതാവ്. മകൾ ചതിയിൽ കുടുങ്ങിയതാണെന്നും പോലീസിൽ വിശ്വാസമില്ലെന്നും ജോയ്‌സ്‌നയുടെ പിതാവ് പറഞ്ഞു. മകൾക്ക് വേണ്ടി നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ജോയ്‌സ്‌നയുടെ പിതാവ് വ്യക്തമാക്കി.
തന്നെ സ്നേഹിക്കുന്നവർ ഒരുപാടുണ്ട് അവർ മുഖാന്തിരമാണ് നിയമ നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും മകളെ തട്ടികൊണ്ട് പോയതാണെന്നും പിതാവ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് ക്രിസ്ത്യൻ സമുദായത്തിൽപ്പെട്ട ജോയ്‌സ്‌നയും മുസ്ലിം സമുദായത്തിൽപ്പെട്ട ഷെജിനും ഒളിച്ചോടി വിവാഹിതരായത്. ഷെജിന്റെ വിവാഹം മതസൗഹാർദം തകർത്തതെന്നായിരുന്നു മുൻ എംഎൽഎ യും സിപിഎം ജില്ലാ സ്ക്രട്ടറിയേറ്റ് അംഗവുമായ ജോർജ് എം തോമസ് പ്രതികരിച്ചത്. പാർട്ടിയെ അറിയിച്ചിട്ട് വേണമായിരുന്നു വിവാഹം നടത്താണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെയാണ് മിശ്രവിവാഹം വിവാദമായത്.
അതേസമയം ഡിവൈഎഫ്ഐ അടക്കമുള്ള ഇടത് സംഘടനകൾ മിശ്രവിവാഹത്തിന് പിന്തുണയുമായി എത്തിയതോടെ തെറ്റ് പറ്റിയതാണെന്ന് ജോർജ് എം തോമസ് നിലപാട് തിരുത്തുകയും ചെയ്തു. ലൗ ജിഹാദ് അല്ലെന്നും താൻ പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ജോർജ് എം തോമസ് പറഞ്ഞു.