കോവിഡിന്റെ സാഹചര്യത്തിൽ മഹാകുംഭമേള നടത്തിയത് രാജ്യദ്രോഹമാണെന്ന് ആക്ടിവിസ്റ്റും മോഡലുമായ ജോമോൾ ജോസഫ്. കോവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മനുഷ്യർ മരണം കാത്ത് കഴിയുകയാണെന്നും, മനുഷ്യ ജീവനെ മരണത്തിലേക്ക് തള്ളിവിടുന്നതാണ് ഇത്തരം കൂടിച്ചേരലുകളെന്നും ജോമോൾ ജോസഫ് ഫേസ്‌ബുക്ക് കുറിപ്പിൽ പറയുന്നു. ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ.
സർക്കാർ സ്പോൺസേഡ് കോവിഡ് വ്യാപനം രാജ്യത്ത് കോവിഡ് വ്യാപകമാകുന്നു പലയിടങ്ങിളിലും ആശുപത്രികളുടെ മൂലകളിലും മുറ്റത്തുമായി ശവങ്ങളായി മാറിയ മനുഷ്യരുടെ ശരീരങ്ങൾ കൂട്ടിയിടുന്നു. ശവദാഹത്തിന് ശ്മശാനങ്ങളിൽ സ്ഥലസൌകര്യമില്ലാത്തതിനാൽ ഗ്രൌണ്ടുകളിൽ കൂട്ടിയിട്ട് തീയിട്ട് ദഹിപ്പിക്കുന്നു. രോഗം മൂർച്ഛിച്ചവർക്ക് പോലും ചികിൽസാ സൌകര്യങ്ങൾ ലഭിക്കുന്നില്ല.
ചികിൽസ ലഭിക്കാത്ത മനുഷ്യർ മരണം കാത്ത് കഴിയുന്നു. അതനിടയിലും ആയിരങ്ങളും പതിനായിരങ്ങളും പങ്കെടുത്ത് മഹാകുംഭമേളകൾ സർക്കാർ ആശീർവാദത്തോടെ നടത്തപ്പെടുന്നു. മനുഷ്യരുടെ ജീവന് സംരക്ഷണം നൽകേണ്ട സ്റ്റേറ്റിന് അതിന് കഴിയുന്നില്ല എന്നു മാത്രമല്ല, മനുഷ്യരുടെ ജീവനുകളെ മരണത്തിലെക്ക് തള്ളിവിടുന്നതിന് സമാനമാണ് ഇത്തരം കൂടിച്ചേരുകലുകളൊക്കെ. കോവിഡ് വ്യാപന സാഹചര്യത്തിൽ നടത്തിയ നിസാമുദ്ദീൻ മർക്കസ് സമ്മേളനം രാജ്യദ്രോഹപരമായിരുന്നു എങ്കിൽ ഇതും രാജ്യദ്രോഹം തന്നെയാണ്.