കോഴിക്കോട്: കോളേജിൽ നിന്നും വിനോദയാത്രയ്ക്ക് പോകവേ വിദ്യാർത്ഥിയെ ലൈംഗികമായി പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ അധ്യാപകൻ കസ്റ്റഡിയിൽ. കോഴിക്കോട് ഫാറൂഖ് കോളേജ് മലയാളം വിഭാഗം അധ്യാപകനായ കമറുദ്ദീനെയാണ് അറസ്റ്റ് ചെയ്തത്. ഭിന്നശേഷികാരിയും ദളിത് വിഭാഗത്തിൽ പെട്ട വിദ്യാർഥിയെയാണ് പീഡനത്തിനിരയായത്. 2019 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഡിസംബർ ആറിന് ഉടുപ്പി കുടജാദ്രി എന്നിവിടങ്ങളിലേക്ക് കോളേജിൽ നിന്നും നടത്തിയ വിനോദ യാത്രയ്ക്കിടയിൽ അധ്യാപകൻ വിദ്യാർത്ഥിയെ ബസ്സിൽ തന്റെ സീറ്റിലേക്ക് വിളിച്ചുവരുത്തുകയും ലൈംഗികമായി ഉപദ്രവിക്കുകയും ആയിരുന്നു എന്ന് പറയുന്നു.
ബസിന്റെ ഏറ്റവും പിന്നിലത്തെ സീറ്റിലായിരുന്നു വിദ്യാർത്ഥി ഇരുന്നത്. ഈ സമയത്ത് വിദ്യാർത്ഥിക്ക് ഭയപ്പാടു കൊണ്ട് ശബ്ദമുയർത്താനും തടയാനോ സാധിച്ചിരുന്നില്ല. വിനോദയാത്ര കഴിഞ്ഞതിനുശേഷം ഹോസ്റ്റലിൽ എത്തിയതിനെ തുടർന്നാണ് വിദ്യാർത്ഥി കാര്യങ്ങൾ ആകൂടെയുള്ള വിദ്യാർത്ഥികളെ അറിയിക്കുന്നത്. തുടർന്ന് പീഡന വിവരങ്ങൾ ജനുവരിയോടെ കോളേജ് അധികൃതർ അറിയുകയും വിദ്യാർത്ഥികളും മലയാളം വിഭാഗത്തിലെ മറ്റ് അധ്യാപകരും ചേർന്ന് കോളേജ് അധികൃതർക്ക് പരാതി നൽകുകയായിരുന്നു. ആരോപണത്തിന് വിധേയമായ കോളേജ് അധ്യാപകനെതിരെ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. വിദ്യാർത്ഥികളും മലയാളം വിഭാഗത്തിലെ ആളുകളും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോളേജിലെ ആഭ്യന്തര അന്വേഷണ കമ്മിറ്റി പരാതിയെ കുറിച്ച് അന്വേഷിക്കുകയും പരാതിയിൽ വാസ്തവം ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു.
തുടർന്ന് അധ്യാപകനെ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്യുകയും സംഭവം കൂടുതൽ ആളുകളിലേക്ക് എത്തിയതിനെ തുടർന്ന് പോലീസും സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും അധ്യാപകനെതിരെ അന്വേഷണം ആരംഭിക്കുകയായിരുന്നു. പിന്നീട് കേസ് കോഴിക്കോട് സൗത്ത് പരിധിയിലേക്ക് മാറുകയായിരുന്നു. കോവിഡ് വൈറസ് വ്യാപനത്തെ തുടർന്ന് കേസിൽ വലിയ പുരോഗതി ഉണ്ടായിരുന്നില്ല. എന്നാൽ ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് കൂടുതൽ നടപടി കൈക്കൊണ്ടത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന അധ്യാപകനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു. നിലവിൽ കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിരിക്കുന്ന അധ്യാപകനെതിരെ കുറ്റം തെളിഞ്ഞെന്ന് കണ്ടാൽ കോളേജിൽ നിന്ന് പുറത്താക്കുമെന്നാണ് ഫറൂഖ് കോളേജ് അധികൃതർ അറിയിച്ചിരിക്കുന്നത്.