ഒറ്റപ്പാലം : ദുരൂഹസാഹചര്യത്തിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളായ യുവതിയെയും മകനെയും പോലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം സ്വദേശിനി ഖദീജ (63) യെ കഴിഞ്ഞ ദിവസം വീട്ടിനുള്ളിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
വ്യാഴാഴ്ച രാത്രിയാണ് കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിൽ ഖദീജയുടെ മൃദദേഹം കണ്ടെത്തിയത്. സഹോദരിയുടെ മകളായ ഷീജയ്ക്കും മകനും ഒപ്പമാണ് അവിവിവാഹിതയായ ഖദീജ താമസിച്ചിരുന്നത്. വ്യാഴാഴ്ച രാവിലെ തന്റെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചെന്ന് ആരോപിച്ച് ഷീജയും ഖദീജയും തമ്മിൽ തർക്കം നടന്നിരുന്നു. തുടർന്ന് സംഭവത്തിൽ പോലീസ് ഇടപെട്ട് പ്രശ്നം ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഖദീജയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സംശയം തോന്നിയ പോലീസ് ഷീജയെയും മകനെയും കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്തതോടെ പ്രതികൾ കുറ്റം സമ്മതിച്ചു. ഖദീജയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നെന്നും. ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ വേണ്ടിയാണ് ഖദീജയുടെ കയ്യിലെ ഞരമ്പ് മുറിച്ചതെന്നും ഷീജയും മകനും പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
ഖദീജയുടെ ലക്ഷങ്ങൾ വിലവരുന്ന സ്വണാഭരണങ്ങൾ തട്ടിയെടുത്ത ശേഷം മുംബൈലോട്ട് കടക്കാനായിരുന്നു ഷീജയുടെയും മകന്റെയും പദ്ധതി. വ്യാഴഴ്ച ഉച്ചയ്ക്ക് ഷീജ സ്വരണാഭരണം വിൽക്കാനായി ഒറ്റപ്പാലത്തുള്ള ജ്വല്ലറിയിൽ എത്തിയതായും പോലീസ് പറയുന്നു.