ഡൽഹി: കൊറോണ രോഗപ്രതിരോധ പ്രതികരണവും സുരക്ഷയും വിലയിരുത്തുന്നതിന് വേണ്ടി രണ്ടും മൂന്നും ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ ആരംഭിച്ചു. ഇതിനായി ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിക്കുകയും ചെയ്തു. തുടർന്നാണ് പരീക്ഷണം നടത്താനുള്ള തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയിലെ 17 കേന്ദ്രങ്ങളിലായി 18 വയസ്സിന് മുകളിലുള്ള 1600 പേർ ഇതിൽ പങ്കാളിയാകും എന്നും വാർത്ത ഏജൻസിയായ എൻഐഎ റിപ്പോർട്ട് ചെയ്യുന്നു.
മുംബൈയിലെ സേത്ത് ജി എസ് മെഡിക്കൽ കോളേജ്, വിശാഖപട്ടണത്തെ ആന്ധ്ര മെഡിക്കൽ കോളേജ്, ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് പ്രതിരോധ വാക്സിൻ വികസിപ്പിക്കുന്നത് ഓക്സ്ഫോർഡ് സർവകലാശാലയുമായി സഹകരിച്ച് കൊണ്ടാണ്. മരുന്നിന്റെ പരീക്ഷണം മനുഷ്യരിൽ വിജയിച്ചാൽ ഒക്ടോബറോടുകൂടി വാക്സിൻ വിപണിയിൽ എത്തിക്കാൻ കഴിയുമെന്നും സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.