നജീബ് എന്ന വ്യക്തിയുടെ ജീവിത കഥ ആധാരമാക്കി ബെന്യാമിൻ എഴുതിയ നോവലാണ് ആടുജീവിതം. നജീബ് പ്രവാസ ലോകത്ത് അനുഭവിച്ച ദുരിതങ്ങളും അതിജീവനവുമാണ് നോവലിന്റെ ഇതിവൃത്തം. രണ്ട് ലക്ഷത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞ നോവൽ ദൃശ്യാവിഷ്കാരമായി മലയാളികളുടെ മുന്നിൽ എത്തിച്ചിരിക്കുകയാണ് സംവിധായകൻ ബ്ലസ്സി.
പതിനാറ് വർഷങ്ങൾക്ക് മുൻപാണ് ആടുജീവിതം സിനിമയാക്കാൻ ബ്ലസ്സി തീരുമാനിച്ചത്. നീണ്ട പതിനാറ് വർഷങ്ങൾക്ക് ശേഷമാണ് ചിത്രം തീയേറ്ററിൽ എത്തുന്നത്. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററിൽ നിന്നും ലഭിക്കുന്നത്.
അതേസമയം ആടുജീവിതം എന്ന നോവൽ സിനിമയായപ്പോൾ ചില ഭാഗങ്ങൾ വെട്ടി മാറ്റിയിട്ടുണ്ടെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറയുന്നു. നോവലിലെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നായിരുന്നു നജീബ് ആടുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നത്. സിനിമയുടെ ഭാഗമായി പൃഥ്വിരാജ് ആടുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന രംഗം ചിത്രീകരിച്ചിരുന്നു. എന്നാൽ എ സർട്ടിഫിക്കറ്റ് ലഭിക്കുമെന്നതിനാൽ ആ രംഗം ഒഴിവാക്കിയെന്നും ബെന്യാമിൻ പറയുന്നു.
നോവലിലെ പ്രധാന ഭാഗമായിരുന്നു മകനെ പോലെ കാണുന്ന ആടിന്റെ പുരുഷ്വത്വം ഛേദിക്കുന്നതും നജീബ് ആടുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നതും. എന്നാൽ സ്ക്രിപ്റ്റ് എഴുതുമ്പോൾ തന്നെ ആടിന്റെ പുരുഷത്വം ഛേദിക്കുന്ന ഭാഗം തനിക്ക് ചെയ്യാൻ പറ്റില്ലെന്ന് ബ്ലസ്സി പറഞ്ഞത് കൊണ്ട് ഞങ്ങൾ ഒഴിവാക്കിയെന്നും ബെന്യാമിൻ പറയുന്നു.
പ്രധാന ഭാഗമായ ആടുമായുള്ള ലൈംഗീക ബന്ധം ഷൂട്ട് ചെയ്‌തെങ്കിലും ആ സീൻ ഉണ്ടെങ്കിൽ എ സർട്ടിഫിക്കറ്റ് നൽകേണ്ടി വരുമെന്ന് സെൻസർ ബോർഡ് അറിയിച്ചു. ഒരുപാട് കുട്ടികളും കുടുംബങ്ങളും സിനിമ കാണാൻ വരുമെന്നതിനാൽ ആ സീൻ മാറ്റേണ്ടി വന്നെന്നും ബെന്യാമിൻ പറയുന്നു.
English Summary : benyamin talks about aadujeevitham censored scenes