ന്യുഡൽഹി : അറബിക്കടലിൽ ചരക്ക് കപ്പലുകൾക്ക് നേരെ ഡ്രോൺ ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ മൂന്ന് യുദ്ധക്കപ്പലുകൾ വിന്യസിച്ച് ഇന്ത്യ. ഐഎൻഎസ് കൊൽക്കത്ത,ഐഎൻഎസ് കൊച്ചി,ഐഎൻഎസ് മോർമുഗോ എന്നീ യുദ്ധ കപ്പലുകളാണ് ഇന്ത്യൻ നാവിക സേന വിന്യസിച്ചിരിക്കുന്നത്. കൂടാതെ നിരീക്ഷണത്തിനായി പി-8ഐ ലോങ്‌റേഞ്ച് പെട്രോൾ എയർക്രാഫ്റ്റും നിരീക്ഷണത്തിനായി വിന്യസിച്ചിട്ടുണ്ട്.
അറബിക്കടലിലൂടെ സഞ്ചരിക്കുകയായിരുന്ന എംവി കെം പ്ലൂട്ടോ എന്ന ചരക്ക് കപ്പലിന് നേരെയാണ് ഗുജറാത്തിന് സമീപത്ത് വെച്ച് ഡ്രോൺ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിച്ചു. എന്നാൽ ഇറാൻ ഇത് നിഷേധിച്ച് രംഗത്തെത്തി. കപ്പലിന്റെ പിൻഭാഗത്താണ് ഡ്രോൺ ആക്രമണമുണ്ടായത്. നാവിക സേനയുടെ വിദഗ്ദ്ദ സംഘത്തിന്റെ പരിശോധനയിലാണ് ഡ്രോൺ ആക്രമണമാണ് നടന്നതെന്ന് സ്ഥിരീകരിച്ചത്.
ശനിയാഴ്ച ഇന്ത്യൻ നവീകരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന എംവി സായിബാബ എന്ന ടാങ്കറിന് നേരെയും, എംവി ബ്ലാമാനർ എന്ന ഓയിൽ ടാങ്കറിന് നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ഇറാന്റെ പിന്തുണയുള്ള ഹൂതി വിമതരാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് അമേരിക്ക ആരോപിച്ചു.
English Summary : indian warships deployed in arabian sea to counter attacks