ആലപ്പുഴ : ഹരിപ്പാടിൽ സ്വർണമാലയും മോതിരവും കൈക്കലാക്കാൻ സുഹൃത്തിനെ കൊലപ്പെടുത്തി വെള്ളക്കെട്ടിൽ തള്ളിയ 67 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് തുലാംപറമ്പ് സ്വദേശി ഗോപാലകൃഷ്ണൻ (67) ആണ് അറസ്റ്റിലായത്. തുലാംപറമ്പ് സ്വദേശി പുത്തൻപുരയ്‌ക്കൽ ചന്ദ്രൻ (70) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ശനിയാഴ്ച മുതൽ ചന്ദ്രനെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ നടത്തിയ തെരച്ചിലിൽ ചൊവ്വാഴ്ച രാവിലെ ചന്ദ്രന്റെ മൃതദേഹം വെട്ടുവേലി ക്ഷേത്രത്തിന് സമീപത്തെ തോട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. കാല് തെറ്റി വെള്ളത്തിൽ വീണ് മുങ്ങി മരിച്ചതാണെന്നാണ് ആദ്യം കരുതിയിരുന്നത്. തലയിൽ മുറിവേറ്റിരുന്നു. വീഴ്ചയിൽ കല്ലിൽ തട്ടിയ മുറിവാകാമെന്നാണ് പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പോലീസിനെ അറിയിച്ചത്.
മൃതദേഹം കണ്ടെത്തിയ തോട്ടിൽ നിന്നും മുപ്പത് മീറ്റർ മാറിയാണ് ചന്ദ്രന്റെ സൈക്കിൾ കണ്ടെത്തിയത്. സംഭവ സ്ഥലം പരിശോധിച്ച പോലീസിന് തോന്നിയ സംശയത്തെ തുടർന്ന് കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ചന്ദ്രൻ ഒരു വീട്ടിലേക്ക് പോകുന്നതിന്റെ അവ്യക്തമായ ദൃശ്യം പോലീസിന് ലഭിച്ചു. എന്നാൽ വീട്ടിൽ നിന്നും തിരിച്ച് വരുന്നത് ദൃശ്യങ്ങളിൽ കണ്ടില്ല. തുടർന്ന് ഗോപാലകൃഷ്ണനെ പോലീസ് രഹസ്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടെ ഗോപാലകൃഷ്ണൻ ബന്ധുവിന്റെ സഹായത്തോടെ ചന്ദ്രന്റെ മോതിരം ധനകാര്യ സ്ഥാപനത്തിൽ പണയംവെച്ചതായി പോലീസ് കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട ചന്ദ്രനും ഗോപാലകൃഷ്ണനും സുഹൃത്തുക്കളായിരുന്നു. സാമ്പത്തിക പ്രയാസത്തെ തുടർന്ന് ഗോപാലകൃഷ്ണൻ ചന്ദ്രനോട് പണം ആവശ്യപ്പെട്ടു. എന്നാൽ ചന്ദ്രൻ നൽകാൻ തയ്യാറായില്ല. ഇതിനിടെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
English Summary : man arrested for killing his friend to own gold ornaments