കോവിഡ് 19 രോഗനിർണയത്തിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാൻ വേണ്ടി ജി പി എസ് സംവിധാനം ഏർപ്പെടുത്തി. ഇതിനായി രണ്ടു ടീമുകളായി 30 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രധാനമായും വീടുകളിൽ കഴിയുന്നവരുടെ ലൊക്കേഷനുകൾ നിരീക്ഷിക്കുകയും അവർ പുറത്തിറങ്ങുന്നില്ലെന്നു ഉറപ്പു ഉറപ്പ് വരുത്തുകയുമാണ് നിരീക്ഷണ സംഘം ചെയ്യുന്ന ജോലി. ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കൊടുത്തിരിക്കുന്ന കുറിപ്പ് വായിക്കാം…
പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 രോഗനിയന്ത്രണത്തിന്റെ ഭാഗമായി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ട്രാക്ക് ചെയ്യുവാന്‍ ജിപിഎസ് സംവിധാനമേര്‍പ്പെടുത്തി. രണ്ടു ടീമുകളിലായി 30 പേരടങ്ങുന്ന സംഘമാണ് വീടുകളില്‍ കഴിയുന്ന 733 പേരെ നിരീക്ഷിക്കുകയും ഇവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും ആവശ്യമായ ചികിത്സാ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നത്. നിലവില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണു ടീമിനെ സജ്ജീകരിച്ചിരിക്കുന്നത്.
ജിപിഎസ് സംവിധാനം ഉപയോഗിച്ച് വീടുകളില്‍ കഴിയുന്നവരുടെ ലൊക്കേഷന്‍ നിരീക്ഷിച്ച് അവര്‍ വീടുകള്‍ക്ക് പുറത്ത് ഇറങ്ങുന്നില്ലെന്ന് ഉറപ്പാക്കുകയാണു നിരീക്ഷക സംഘം ചെയ്യുന്നത്. ആരെങ്കിലും പൊതു ഇടങ്ങളിലേക്കു പോകുകയാണെങ്കില്‍ ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.
പത്തുപേരടങ്ങുന്ന സംഘം ദിവസവും രാവിലെയും വൈകുന്നേരവും വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കും. ടീമിലുള്ള കൗണ്‍സിലര്‍മാര്‍ ഇവരെ ഫോണില്‍ ബന്ധപ്പെടുകയും ഇവര്‍ക്ക് മാനസിക പിന്തുണ നല്‍കുകയും ചെയ്യും. എതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവരെ ആശുപത്രിയിലേക്ക് മാറ്റും. ട്രാക്ക് ചെയ്യുന്നതും കൗണ്‍സിലിങ് നല്‍കുന്നതും മെഡിക്കല്‍ സംഘത്തില്‍ നിന്നുള്ളവരാണ്.