രാജ്യത്ത് കൊറോണ വൈറസ് ഭീതി പരത്തുന്ന സാഹചര്യം കണക്കിലെടുത്തു കേന്ദ്രസർക്കാർ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിരവധി പാവപ്പെട്ട കുടുംബങ്ങൾ ദുരിതം അനുഭവിക്കുന്നുണ്ട്. അത്തരത്തിൽ ബിഹാറിലെ മാധേപുര സ്വദേശിയായ യുവാവാണ് ആത്മഹത്യ ചെയ്തത്. വീട്ടിലേക്ക് ഭാര്യയ്ക്കും കുട്ടികൾക്കും ആഹാരത്തിനായി സാധനങ്ങൾ വാങ്ങാൻ പൈസ ഇല്ലാത്തതിനെ തുടർന്ന് തന്റെ മൊബൈൽ ഫോൺ 2500 രൂപയ്ക്ക് വിറ്റശേഷം വീട്ടിലെക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങുകയായിരുന്നു. കൂടെ ഫാനും വാങ്ങിയിരുന്നു.
ഭാര്യ കുഞ്ഞുങ്ങളെയും കൂട്ടി പുറത്ത് പോയ സമയം നോക്കിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. സഥലത്ത് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഭിന്നശേഷിക്കാരിയായ തനിക്കും ഭർത്താവിനും കുട്ടികളെയും കൂട്ടി അത്രെയും ദൂരം പോകാൻ കഴിഞ്ഞിരുന്നില്ലെന്നും ഭാര്യ പറയുന്നു. ലോക്ക് ഡൗൺ മൂലം ജോലിയില്ലാതെ ദുരിതത്തിലായതിനെ തുടർന്ന് വാടക കൊടുക്കാനും ഭക്ഷണത്തിനും മറ്റും യാതൊരു മാർഗ്ഗവുമില്ലായിരുന്നു. വാടക കൊടുക്കാത്തതിനെ ചൊല്ലി വീട്ടുടമസ്ഥൻ തന്റെ ഭർത്താവിനോട് ദേഷ്യപ്പെട്ടിരുന്നതായും അദ്ദേഹത്തിന്റെ ഭാര്യ പറയുന്നു.