തിരുവനന്തപുരം : സ്വന്തം മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് അമ്മയെ കള്ളക്കേസിൽ കുടുക്കിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. മകനെ പീഡിപ്പിച്ചെന്ന് ആരോപിച്ച് മുപ്പത്തിയേഴുകാരിയായ യുവതിയെ ഇരുപത്തേഴു ദിവസം ജയിലിൽ അടച്ചു. യുവതിക്കെതിരെ കള്ളക്കേസെടുത്ത ഡിവൈഎസ്‌പി സുരേഷ്, എസ്‌ഐ വിനോദ്, ഇൻസ്‌പെക്ടർ ശിവകുമാർ എന്നിവർക്കെതിരെ അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടു.
കുടുംബ വഴക്കിനെ തുടർന്ന് യുവതിയുടെ ഭർത്താവ് പീഡന കഥ കെട്ടിച്ചമച്ചതാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഭർത്താവിന്റെ ഒത്താശയോടെയാണ് പോലീസ് ഉദ്യോഗസ്ഥർ യുവതിക്കെതിരെ കള്ളക്കേസ് ഉണ്ടാക്കിയത്. 2020 ഡിസംബറിൽ കടയ്ക്കാവൂർ പൊലീസാണ് കേസെടുത്തത്. തുടർന്ന് ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടും പീഡനം നടന്നതായി തെളിവ് ലഭിച്ചില്ല.
തുടർന്ന് യുവതിക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ വീഴ്ച വരുത്തിയതായി ഡിജിപി കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ യുവതിയെ പിന്നീട് കോടതി കുറ്റവിമുക്തയാക്കി. പതിമൂന്നുകാരനായ മകനെ അമ്മ മൂന്ന് വർഷമായി ലൈംഗീക പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.
English Summary : Action against police officers who fabricated molestation case