വയനാട് : കൽപ്പറ്റയിലെ ക്ലിനിക്കിൽ ചികിത്സയ്‌ക്കെത്തിയ പതിനെട്ടുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഡോക്ടറെ ശിക്ഷിച്ച് കോടതി. ഒരു വർഷത്തെ കഠിനതടവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. എറണാകുളം മൂവാറ്റുപുഴ കല്ലൂര്‍ക്കാട് സ്വദേശിയും മാനസികാരോഗ്യ വിദഗ്ധനുമായ ഡോ. ജോസ്റ്റിന്‍ ഫ്രാന്‍സിസിനെയാണ് കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2020 ഒക്ടോബര്‍ 23നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ മാനസികാരോഗ്യ പരിപാടിയുടെയും വിമുക്തി പദ്ധതിയുടെയും നോഡല്‍ ഓഫീസറായി പ്രവർത്തിച്ചിരുന്ന ജോസ്റ്റിന്‍ ഫ്രാന്‍സിസ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ക്ലിനിക്കില്‍ ചികിത്സ തേടിയെത്തിയ കോളേജ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
പെൺകുട്ടിയുടെ ബന്ധുക്കളാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തതായി കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പിഴ അടയ്ക്കാത്ത പക്ഷം രണ്ടുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴ സംഖ്യയില്‍ നിന്ന് പതിനയ്യായിരം രൂപ പെണ്‍കുട്ടിക്കു നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.
ഐപിസി (354എ) (1) പ്രകാരം ഒരുവര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും , ഐപിസി (354) പ്രകാരം ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് വിധിച്ചത്. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അനീഷ് ജോസഫ് ഹാജരായി.
English Summary : doctor punished sexual abuse to the girl