കൊച്ചി : കലൂരിലെ ഒയോ റൂമിൽ യുവതിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ചങ്ങനാശേരി സ്വദേശിനിയായ രേഷ്മ (27) കലൂരിലെ ഒയോ അപാർട്മെന്റ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിൽ നിന്നും യുവതിയുടെ കരച്ചിൽകേട്ട സമീപ വാസികൾ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പരിശോധിച്ചപ്പോൾ കുത്തേറ്റ് മരിച്ച നിലയിൽ രേഷ്മയെ കണ്ടെത്തുകയുമായിരുന്നു.
സംശയം തോന്നിയതിനെ തുടർന്ന് ഒയോ റൂമിന്റെ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്ന നൗഷിദ് (31) നെ പോലീസ് അപ്പോൾ തന്നെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നൗഷിദ് കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതിയുടെ ഫോണിൽ നിന്ന് കൊലപാതകത്തിന് മുൻപുള്ള ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.
കൊലപാതകത്തിന് മുൻപ് നൗഷിദ് രേഷ്മയെ വിചാരണ ചെയ്യുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ചങ്ങനാശ്ശേരി സ്വദേശിനിയായ രേഷ്മയും നൗഷിദും ഏറെ നാളായി അടുപ്പത്തിലായിരുന്നു. രേഷ്മയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയാണ് രേഷ്മയെ ഒയോ അപർട്മെന്റിലേക്ക് വിളിച്ച് വരുത്തിയത്.
എന്തിനാണ് തന്നെ കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞു, എന്ത് കൂടോത്രമാണ് ചെയ്തത് തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇയാൾ രേഷ്മയോട് ചോദിച്ചത്. എന്നാൽ അങ്ങനെ ചെയ്തിട്ടില്ല എന്നാണ് രേഷ്മ നൽകിയ മറുപടി. കരഞ്ഞ് കൊണ്ടാണ് രേഷ്മ നൗഷിദിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്.
English Summary : reshma murder oyo room kochi