തിരുവനന്തപുരം : സഹോദരിമാരായ പെൺകുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ മുൻ സൈനികൻ അറസ്റ്റിൽ. പൂവാർ സ്വദേശി ഷാജി (56) ആണ് അറസ്റ്റിലായത്. പത്തും,പന്ത്രണ്ടും വയസുള്ള പെൺകുട്ടികളെയാണ് ഇയാൾ നിരന്തരം പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടികൾ പീഡിപ്പിക്കപ്പെട്ടതായി വെളിപ്പെടുത്തിയത്.
കൗൺസിലിംഗിനിടെ പന്ത്രണ്ട് വയസുകാരിയാണ് പീഡനത്തിന് ഇരയായതായി വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ഇളയ സഹോദരിയേയും കൗൺസിലിംഗിന് വിധേയയാക്കുകയായിരുന്നു. അപ്പോഴാണ് ഇളയ കുട്ടിയും പീഡനത്തിന് ഇരയായായതായി വെളിപ്പെടുത്തിയത്. പീഡന വിവരം അറിഞ്ഞതിന് പിന്നാലെ സ്‌കൂൾ അധികൃതർ പോലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയുടെ മൊബൈലിൽ നിന്നും മറ്റ് പെൺകുട്ടികളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായാണ് വിവരം. നിർദ്ധനരായ കുടുംബത്തിലെ അംഗങ്ങളാണ് പെൺകുട്ടികൾ. കുടുംബത്തിന്റെ ദാരിദ്ര്യം മുതലെടുത്താണ് ഇയാൾ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്.
സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടികളുടെ കുടുംബത്തെ ഇയാൾ പണം നൽകി സഹായിച്ചിരുന്നു. ഈ ബന്ധം മുതലെടുത്ത് വീട്ടിൽ ആരുമില്ലാത്ത നേരത്ത് എത്തുകയും വർഷങ്ങളായി പെൺകുട്ടികളെ പീഡിപ്പിച്ച് വരികയുമായിരുന്നു. പെൺകുട്ടികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ചിരുന്നതായും പെൺകുട്ടികളുടെ മൊഴിയിൽ പറയുന്നു.
English Summary : soldier brutally sexually assaults sisters poovar