ബെംഗളൂരു : വിവാഹമോചനം നേടി ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന അധ്യാപികയെ വീട്ടിൽകയറി കുത്തിക്കൊലപ്പെടുത്തി. ബെംഗളൂരു ശാന്തി നഗറിൽ വാടക വീട്ടിൽ താമസിച്ച് വരികയായിരുന്ന കൗസർ മുബീന (34) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെയാണ് സംഭവം നടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ മുബീന ഭർത്താവിൽ നിന്നും വിവാഹമോചനം നേടിയതിന് ശേഷം മകളോടൊപ്പം ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. മകൾ വീട്ടിലില്ലാത്ത നേരത്താണ് കൊലപാതകം നടന്നത്. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മുബീനയെ ആശുപത്രയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അതേസമയം അയൽവാസികളിൽ ചിലർ മുബീനയുടെ വീട്ടിൽ നിന്നും ഒരാൾ ഓടി പോകുന്നത് കണ്ടതായി പൊലീസിന് മൊഴി നൽകി. മുഖം മൂടി ധരിച്ചിരുന്നതിനാൽ ആളെ തിരിച്ചറിഞ്ഞിരുന്നില്ല. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ പ്രതിയെ കുറിച്ച് സൂചന ലഭിച്ചതായാണ് വിവരം. വിവാഹ മോചനം നേടിയതിന് ശേഷവും മുബീനയും, മുൻഭർത്താവും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നുരുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മുൻഭർത്താവിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
English Summary : The teacher was found dead