തിരുവനന്തപുരം : ബാലരാമപുരത്ത് വിളിക്കാത്ത കല്ല്യാണത്തിനെത്തി ഭക്ഷണം കഴിച്ച ശേഷം വധുവിന്റെ പിതാവിനെ തലയ്ക്കടിച്ച് പരിക്കേപ്പിക്കുകയും അക്രമം അഴിച്ചിവിടുകയും ചെയ്ത സംഭവത്തിൽ രണ്ട്പേരെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണമണ്ഡപത്തിന് സമീത്ത് താമസിക്കുന്ന ബാബാജി (24), ഷൈൻലി ദാസ് (19) എന്നിവരാണ് അറസ്റ്റിലായത്. ഈ മാസം പന്ത്രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അതേസമയം കേസിലെ മുഖ്യ പ്രതികളെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നവംബർ പന്ത്രണ്ടാം തീയതി ബാലരാമപുരത്തുള്ള കല്യാണ മണ്ഡപത്തിലാണ് ഒരു സംഘം വിളിക്കാതെ എത്തുകയും ഭക്ഷണം കഴിച്ചതിന് ശേഷം അക്രമം അഴിച്ചിവിടുകയും ചെയ്തത്. അക്രമത്തിൽ വധുവിന്റെ പിതാവിന് പരിക്കേറ്റിരുന്നു. പോലീസ് സംഭവ സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയത്.
കല്ല്യാണ മണ്ഡപത്തിലെത്തിയ സംഘത്തിലെ ഒരാൾ തന്നെ കല്ല്യാണം വിളിച്ചില്ലെന്നും 200 രൂപ സമ്മാനമായി ഇരിക്കട്ടെ എന്നും പറഞ്ഞതിനെ തുടർന്നാണ് വാക്കേറ്റം ആരംഭിച്ചത്. തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. ബാലരാമപുരം സ്വദേശി അനിൽകുമാറിന്റെ മകളുടെ വിവാഹതിനിടെയാണ് സംഘർഷമുണ്ടായത്.