കാസർഗോഡ് : ബേഡകത്ത് ഭർതൃമതിയായ യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. പള്ളിക്കര സ്വദേശിനി മുർസീന (25) നെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ബേഡകം സ്വദേശി അസ്‌കർ (33) അറസ്റ്റിൽ. മുർസീനയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബേഡകം എസ്‌ഐ പ്രതീഷാണ് അസ്കറിനെ അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചാം തീയതിയാണ് മുർസീനയെ വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഭർത്താവിന്റെ വീട്ടുകാർ പോലീസിനോട് പറഞ്ഞത്. എന്നാൽ തൂങ്ങി മരിച്ചെന്ന് പറയുന്ന സാഹചര്യം സംശയാസ്പദമാണെന്ന് ബന്ധുക്കൾ പറയുന്നു. മകൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപെട്ടു.
സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അസ്കറും മാതാപിതാക്കളും മുർസീനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. മകൾ മരിച്ച വിവരം വളരെ വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും ഇതിൽ അസ്വാഭാവികത ഉണ്ടെന്നും ആരോപിച്ചാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.
മൂന്ന് വർഷം മുൻപാണ് മുർസീനയും അസ്കറും തമ്മിലുള്ള വിവാഹം നടന്നത്. ഈ ബന്ധത്തിൽ രണ്ട് വയസുള്ള മകളുണ്ട്. വിവാഹ സമയത്ത് ഇരുപത് പവൻ സ്വർണം നൽകിയിരുന്നു. വിവാഹ ശേഷം വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ അസ്‌കർ കൂടുതൽ പണവും സ്വർണവും സ്ത്രീധനമായി ആവിശ്യപ്പെട്ട് മുർസീനയെ പീഡിപ്പിക്കുകയായിരുന്നെന്ന് പിതാവ് നൽകിയ പരാതിയിൽ പറയുന്നു.
English Summary : young man was arrested after a woman was found dead