പറ്റ്ന : കോൺഗ്രസ്സ്,ആർജെഡി ബന്ധം അവസാനിപ്പിച്ച് ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ രാജി സമർപ്പിച്ചു. ഞായറാഴ്ച വൈകിട്ട് തന്നെ ബിജെപിയുമായി ചേർന്നുള്ള പുതിയ മന്ത്രിസഭ അധികാരത്തിലേറിയേക്കും. ജെഡിയു നിയമസഭാ കക്ഷി യോഗം പൂർത്തിയായതിന് പിന്നാലെ രാജ്ഭവനിലെത്തി ഗവർണർക്ക് മുൻപാകെ നിതീഷ് കുമാർ രാജി സമർപ്പിക്കുകയായിരുന്നു.
അതേസമയം ബിജെപിയും ജെഡിയുവും ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങളിലും തീരുമാനമായതായാണ് വിവരം. ബിഹാറിലെ മുഴുവൻ ബിജെപി എംഎൽഎമാരും നിധീഷ് കുമാറിനൊപ്പം ചേർന്ന് സർക്കാർ രൂപീകരിക്കാൻ പിന്തുണ നൽകി കഴിഞ്ഞു.
ഇന്ത്യ മുന്നണിയിൽ കാര്യമായ പരിഗണന ലഭിക്കുന്നില്ലെന്ന തോന്നലിലാണ് നിധീഷ് കുമാർ ബിജെപിയുമായി വീണ്ടും അടുത്തത്. 2022 ൽ ബിജെപിയോട് പിണങ്ങിയ നിധീഷ് അർജെഡിക്കൊപ്പം ചേരുകയായിരുന്നു. നിധീഷ് ഇന്ത്യ മുന്നണി വിട്ടതോടെ പ്രതിപക്ഷ സഖ്യം കനത്ത തിരിച്ചടിയാണ് നേരിടുന്നത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ നായ യാത്ര ബീഹാറിൽ എത്താനിരിക്കെയാണ് പ്രധാന ഘടക കക്ഷി മുന്നണി വിട്ടത്. നിലവിലുള്ള മന്ത്രി സഭയിൽ ആർജെഡി എംഎൽഎ മാർക്ക് പകരം ബിജെപി എംഎൽഎ മാരെ ഉപയോഗിച്ച് സർക്കാറുണ്ടാക്കാനാണ് തീരുമാനം.
നേരത്തെ എൻഡിഎ യുടെ ഭാഗമായിരുന്ന നിധീഷ് കുമാർ 2013 ലാണ് എൻഡിഎ വിട്ടത്. തുടർന്ന് 2017 ൽ വീണ്ടും എൻഡിഎ യിൽ തിരിച്ചെത്തിയിരുന്നു. 2022 ൽ വീണ്ടും എൻഡിഎ വിട്ട നിധീഷ് 2023 ൽ വീണ്ടും എൻഡിഎയുടെ ഭാഗമായിരിക്കുകയാണ്.
English Summary : bihar cm nitish kumar submits resignation jdu bjp